കുട്ടികൾക്കുള്ള പാർക്കാണെന്ന് നഗരസഭ തെറ്റിദ്ധരിപ്പിച്ചു; പെരിന്തൽമണ്ണ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ സിമന്റ് മിക്സിംഗ് പ്ലാന്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം

മലപ്പുറം പെരിന്തൽമണ്ണയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സിമന്റ് മിക്സിങ് പ്ലാന്റിനെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തു നിയമങ്ങൾ ലംഘിച്ചാണ് സൊസൈറ്റി പ്ലാന്റ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം
പ്ലാൻ്റ് സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ഒരു സിമന്റ് മിക്സിങ് പ്ലാന്റ് സ്ഥാപിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളും സ്വീകരിച്ചിട്ടില്ല. ആകെ ഉള്ളത് പെരിന്തൽമണ്ണ നഗരസഭ നൽകിയ അനുമതി മാത്രം. കുട്ടികൾക്ക് ഉള്ള പാർക്ക് ആണെന്നാണ് നഗരസഭ പ്രദേശവാസികളെ ധരിപ്പിച്ചിരുന്നത്. മിക്സിങ് യന്ത്രങ്ങളും മറ്റും കൊണ്ട് വന്നു സ്ഥാപിച്ചതോടെയാണ് പ്രദേശത്തുകാർ സമര രംഗത്ത് ഇറങ്ങിയത്.
പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ടിരുന്നു. എന്നാൽ പ്ലാന്റിന് സമീപം 400 മീറ്റർ ചുറ്റളവിൽ വീടുകൾ ഇല്ലെന്ന റിപ്പോർട്ട് ആണ് പെരിന്തൽമണ്ണ നഗരസഭ സെക്രട്ടറി സമർപ്പിച്ചത്. ഇത് യാഥാർഥ്യം മറച്ചു വെച്ചാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപികരിച്ചു ജനകീയ സമരം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here