ഉത്തരേന്ത്യയിൽ കനത്തമഴ; ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ മരിച്ചത് 73 പേർ; ബിഹാറിൽ ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്തമഴയും വെള്ളപൊക്കവും. ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ 73 പേർക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച ഉത്തർപ്രദേശിൽ വിവിധയിടങ്ങളിലായി 26 മരണം റിപ്പോർട്ട് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 47 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലക്‌നൗ, അമേഠി, ഹർഡോയി തുടങ്ങി വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരിതമനുഭവിക്കുന്നർക്ക് വേണ്ട സഹായം നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിനെ ഉൾപ്പെടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിൽ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിഹാറിലും കനത്ത മഴ തുടരുകയാണ്. പാറ്റ്‌നയിലെ രാജേന്ദ്ര നഗറിൽ 25 ഓളം മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. ബിഹാറിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് റെഡ് അലേർട്ട് തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here