‘ദി ഫാമിലി മാൻ’ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; നീരജ് മാധവിന്റെ വെബ് സീരീസിനെതിരെ ആർഎസ്എസ്
മലയാളിയായ നീരജ് മാധവ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആമസോൺ പ്രൈം വെബ് സീരീസ് ‘ദി ഫാമിലി മാനി’നെതിരെ ആർഎസ്എസ്. പരമ്പര തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ദേശവിരുദ്ധത പ്രചരിപ്പിക്കുകയാണെന്നുമാണ് ആർഎസ്എസിൻ്റെ ആരോപണം. പരമ്പരയിലെ ചില രംഗങ്ങൾ എടുത്തുകാട്ടി ആർഎസ്എസ് മാസികയായ പാഞ്ചജന്യത്തിൻ്റെ ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ആരോപണം.
അഫ്സ്പ പോലുള്ള നിയമങ്ങൾ കശ്മീർ ജനതയെ അടിച്ചമർത്തുകയാണെന്നു സീരീസിലെ എൻഐഎ ഉദ്യോഗസ്ഥയായ കഥാപാത്രം പറയുന്നുണ്ടെന്നും ഇതിലൂടെ യുവാക്കൾ ഭീകരവാദികളാകുന്നതിനെ പരമ്പര മഹത്വവത്കരിക്കുകയാണെന്നുമാണ് ലേഖനത്തിലെ പ്രധാനപ്പെട്ട ആരോപണം. വാർത്താവിനിമയ സംവിധാനങ്ങൾ വിലക്കി കശ്മീരികളെ കേന്ദ്രം അടിച്ചമർത്തുകയാണെന്നും ഭരണകൂടവും തീവ്രവാദികളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും പരമ്പരയിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഇതും ദേശവിരുദ്ധതയാണെന്ന് ആർഎസ്എസ് ആരോപിക്കുന്നു.
ഫാമിലി മാനൊപ്പം സേക്രഡ് ഗെയിംസ്, ഘോൾ തുടങ്ങിയ പരമ്പരകളെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ഇവ രണ്ടും ഹിന്ദുത്വ വാദത്തിന് എതിരാണെന്നാണ് ആർഎസ്എസിൻ്റെ വാദം.
മനോജ് ബാജ്പേയ് സുപ്രധാന പ്രധാന കഥാപാത്രമായി എത്തിയ വെബ് സീരീസാണ് ദി ഫാമിലി മാൻ. മൂസ എന്ന് പേരുള്ള തീവ്രവാദി ആയാണ് നീരജ് വേഷമിടുന്നത്. പാക്ക് തീവ്രവാദികളും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിൻ്റെ പ്രമേയം. ഗോ ഗോവ ഗോൺ, ഷോർ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ഫാമിലി മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം 20നു പുറത്തിറങ്ങിയ സീരീസ് ശ്രദ്ധ നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here