ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും, കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് എൻ.വി.രമണ, കശ്മീർ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ടതിനാൽ കേസ് ഇന്ന് പരിഗണിക്കുമോയെന്നതിൽ സംശയമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സിബിഐ ആരോപണം.
കുറ്റപത്രത്തിൽ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ എന്നിവരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here