48 മണിക്കൂറിനുള്ളിൽ ഒഴിയുന്നത് അപ്രായോഗികമാണെന്ന് മരടിലെ താമസക്കാർ

മരടിലെ ഫ്‌ളാറ്റുടമകൾക്ക് ഒഴിയാൻ സമയം ഇനി നൽകില്ല. ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കവെ ഇനിയും സാവകാശം താമസക്കാർ ആവശ്യപ്പെട്ടിരുന്നു.180 കുടുംബങ്ങൾക്ക് താമസിക്കാൻ ഇടമായില്ല.ഈ മാസം പത്ത് വരെ സമയം വേണമെന്നാണ് ഉടമകളുടെ ആവശ്യം.
48 മണിക്കൂറിനുള്ളിൽ ഒഴിയുന്നത് അപ്രായോഗികമാണെന്നാണ് താമസക്കാർ പറയുന്നത്. ഇതുവരെ ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞത് 50ൽ താഴെ കുടുംബങ്ങൾ മാത്രമാണ്.
സർക്കാർ അനുവദിച്ച സമയപരിധി നാളെ അവസാനിക്കുന്നതോടെ താൽക്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഒഴിയാമെന്ന് സമ്മതിച്ചതാണെന്നും മാനുഷിക പരിഗണന നൽകണമെന്നും താമസക്കാർ ആവശ്യപ്പെട്ടു.
ഒഴിയാൻ കൂടുതൽ സമയം അനുവദിക്കുന്നതിനെ പറ്റി നഗരസഭയുമായി ആലോചിച്ച് ചർച്ച നടത്തുമെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു.
പലർക്കും താമസസൗകര്യം ഇതുവരെ ആയിട്ടില്ല. കുട്ടികളുടെ പഠനം വരെ മുടങ്ങുന്ന അവസ്ഥയിൽ ആണ് പലരും. വൈദ്യുതി വിച്ഛേദിച്ചാൽ ലിഫ്റ്റ് മുടങ്ങുന്നതോടെ സാധനങ്ങൾ മാറ്റുന്നതും ബുദ്ധിമുട്ടിലാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here