Advertisement

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക നാല് മാസത്തിനുള്ളിൽ

October 3, 2019
0 minutes Read

കേരളത്തിലെ തീര പരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു. പത്ത് ജില്ലകളിൽ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന പരിസ്ഥിതി വകുപ്പിന്റെയും തീരദേശപരിപാലന വിദഗ്ധരുടെയും യോഗം തീരുമാനിച്ചു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിയമലംഘനങ്ങളുടെ പട്ടിക തയ്യാറാക്കും. കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയാണ് ആറ് കോർപറേഷനുകൾ, 36 മുനിസിപ്പാലിറ്റികൾ, 245 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിയമ ലംഘനങ്ങളുടെ കണക്കെടുക്കുക. ജില്ലാ കളക്ടറാണ് അതോറിറ്റിയുടെ ചെയർമാൻ. ഇതിന് പ്രത്യേകം ഉദ്യാഗസ്ഥരെ നിയമിക്കും.

പട്ടിക തയ്യാറാക്കാനുള്ള നടപടികൾ പെട്ടെന്ന് തുടങ്ങും. ഭാവിയിൽ മറ്റു നടപടികൾക്ക് കെട്ടിടങ്ങൾ വിധേയമാക്കേണ്ടി വന്നാൽ അതിന്റെ പ്രത്യാഘാതം വരെ റിപ്പോർട്ടിലുണ്ടാവും. സുപ്രിം കോടതിയുടെ നിർദേശമനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുക. ഇത് കോടതിയിൽ തന്നെ സമർപ്പിക്കും.

തീരദേശ നിയമം ലംഘിച്ച് ഭൂമിയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ, കണ്ടൽക്കാട് ഉൾപ്പെടെ ഉള്ളവ നശിപ്പിച്ചതിന്റെ തെളിവ് എന്നീ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ഉപഗ്രഹഭൂപടത്തിന്റെ സഹായത്തോടെ സ്ഥലം സന്ദർശിച്ച് ഓരോ സ്ഥലത്തെയും നിയമം ലംഘിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങളെ ഒറ്റ നില കെട്ടിടങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, വൻകിട പാർപ്പിട സമുച്ചയങ്ങൾ എന്നിങ്ങനെ തരംതിരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളും പരിശോധിക്കും. കെട്ടിടം നിർമിക്കാൻ അനുമതി നൽകിയ തിയതി, പൂർത്തിയാക്കി കെട്ടിടനമ്പർ നൽകിയ തിയതി എന്നീ വിവരങ്ങളും ഉണ്ടാവും.

സംസ്ഥാനത്ത് ഇങ്ങനെ 1800ൽ അധികം കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ട അവസ്ഥ ഉണ്ടെന്നാണ് സർക്കാർ കണ്ടെത്തിയത്. സുപ്രിം കോടതി റിപ്പോർട്ട് തേടിയപ്പോൾ നടത്തിയ പ്രഥമിക വിലയിരുത്തലിലാണ് ഇത്. വിശദമായ പരിശോധന നടത്തുമ്പോൾ എണ്ണം കൂടുമെന്ന് ആണ് കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top