സാംസ്‌കാരിക നായകർക്കെതിരെ കേസെടുത്ത സംഭവം ജനാധിപത്യവിരുദ്ധമെന്ന് സീതാറാം യെച്ചൂരി

സാംസ്‌കാരിക നായകർക്ക് എതിരായി കേസെടുത്ത സംഭവം ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരും എതിരായി അഭിപ്രായം പറയാൻ പാടില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അൻപതോളം പ്രമുഖർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബിഹാറിൽ അഭിഭാഷകനായ സുധീർ കുമാർ ഓജ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂർ ഗോപാല കൃഷ്ണൻ, രേവതി, അപർണാ സെൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായിലാണ് 50ഓളം പേർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ നിങ്ങൾ എന്ത് നടപടി സ്വീകരിച്ചു എന്ന് കത്തിൽ ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here