കൂടത്തായി കൂട്ടമരണം; 2011ൽ നിർണായക തെളിവുകളുണ്ടായിട്ടും പൊലീസ് കേസ് ഒതുക്കിയെന്ന് ആരോപണം
കോഴിക്കോട് കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പൊലീസും പ്രതിക്കൂട്ടിൽ. റോയി മരിച്ച 2011ൽ തന്നെ നിർണായക തെളിവു ലഭിച്ചിട്ടും പൊലീസ് കേസ് ഒതുക്കിയെന്നാണ് ആരോപണം.
അസ്വഭാവിക മരണമായതിനാൽ റോയിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റ്മാർട്ടം ചെയ്തിരുന്നു. ശരീരത്തിൽ സയനൈഡിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് അന്നത്തെ ഫോറൻസിക് മെഡിസിൻ വിഭാഗം കോടഞ്ചേരി പൊലീസിനു കൈമാറുകയും ചെയ്തു. എന്നാൽ പൊലീസ് ഇത് കാര്യമായി എടുത്തില്ല.
ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം റോയിക്ക് അല്ലാതിരുന്നിട്ടും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താതിരുന്നത് കുടുംബത്തിൻ്റെ പേര് ചീത്തയാവുമെന്ന ചിലരുടെ ഭയം മൂലമാണെന്നാണ് മറ്റൊരു ആരോപണം. ഇതിനായി പൊലീസ് വൻ തുക കൈക്കൂലിയായി വാങ്ങിയെന്നും ആരോപണമുണ്ട്.
മരിച്ചവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ റോയിയുടെ ഭാര്യ ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയതിനെത്തുടർന്നാണ് മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംശയിച്ചത്. മാത്രമല്ല, റോയിയുടെ മരണത്തിനു ശേഷം അയാളുടെ പിതൃസഹോദര പുത്രനെ വിവാഹം ചെയ്ത ജോളി റോയിയുടെ വീട്ടിൽ തന്നെ താമസം തുടർന്നത് സ്വത്തുക്കൾ തട്ടിയെടുക്കാനാണെന്നും ക്രൈം ബ്രാഞ്ച് സംശയിച്ചു.
രണ്ടാം വിവാഹത്തിനു ശേഷം റോയിയുടെ വീട്ടിൽ തന്നെ താമസിച്ച ജോളിയെ ഇളയമകൻ റോജോ എതിർത്തിരുന്നു. രണ്ടാം ഭർത്താവുമായി ജോളി വിഷയത്തിൽ തർക്കിച്ചിരുന്നതായും ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചു.
ജോളിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. വിഷം എത്തിച്ചത് ജോളിയാണെന്ന നിഗമനത്തിലാണ് പൊലീസ്. പത്ത് തവണ ചോദ്യം ചെയ്ത ശേഷമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർ കുറ്റസമ്മതം നടത്തിയതായാണ് സൂചന.
കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന തെളിവുകൾ കേസിൽ നിർണായകമാകും. കേസിൽ സാഹചര്യതെളിവുകൾ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. നിലവിൽ അന്വേഷണം എത്തിനിൽക്കുന്നവരുടെ സാന്നിധ്യം മരണ സമയങ്ങളിൽ ഉണ്ടായിരുന്നുവെന്നും ഒസ്യത്ത് മാറ്റിയതും കേസന്വേഷണത്തിൽ നിർണായകമായതായും വടകര റൂറൽ എസ് പി പറഞ്ഞു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൺസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here