പാവറട്ടി കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കാൻ സർക്കാർ ശുപാർശ

പാവറട്ടി കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാൻ സർക്കാർ ശുപാർശ. നെടുങ്കണ്ടം കസ്റ്റഡി കേസിന് ശേഷം പാവറട്ടി കസ്റ്റഡി മരണവും സിബിഐ അന്വേഷണത്തിന് വിടാനാണ് മന്ത്രിസഭാ തീരുമാനം.
സംസ്ഥാന സർക്കാരിന് കീഴിലുളള സേനാ വിഭാഗങ്ങൾ ആരോപണവിധേയരാകുന്ന കേസിൽ സംസ്ഥനങ്ങൾക്ക് പുറത്ത് നിന്നുളള ഏജൻസികൾ അന്വേഷിക്കണമെന്ന് നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കസ്റ്റഡിമരണങ്ങൾ എല്ലാം സിബിഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
Read Also: പാവറട്ടി കസ്റ്റഡി മരണം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ
കസ്റ്റഡി മർദ്ദനങ്ങൾ അനുവദിക്കാനാകില്ലെന്നും ഉത്തരവാദികളെ സംരക്ഷിക്കില്ലെന്നും പൊലീസിന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
എല്ലാ കസ്റ്റഡി മരണങ്ങളും സിബിഐ അന്വേഷിക്കണമെന്നാണ് നിലപാടെന്നും മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.നിയമസഭാ സമ്മേളനം ഈ മാസം 28ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം ഗവർണർക്ക് ശുപാർശ നൽകി.
നെടുങ്കണ്ടത്ത് വലിയ പ്രക്ഷോഭങ്ങൾക്കു ശേഷമാണ് തീരുമാനമെടുത്തതെങ്കിൽ പാവറട്ടിയിൽ ദിവസങ്ങൾക്കുള്ളിൽ കേസ് സിബിഐക്ക് വിടുകയാണെന്ന വ്യത്യാസമുണ്ട്.
കസ്റ്റഡിയിലിരിക്കെ മർദ്ദനവും അതുമൂലം മരണവുമുണ്ടായാൽ പൂർണ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
കസ്റ്റഡിയിൽ കൂടുതൽ ജാഗ്രത വേണമെന്നും പൊലീസ് ഉന്നതർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിലും കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അതു സിബിഐ തന്നെ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി രഞ്ജിത് കൊല്ലപ്പെട്ടത് ഒക്ടോബർ ഒന്നിനാണ്. കഞ്ചാവുമായി പിടികൂടിയ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥരെ കൊലക്കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here