കൂടത്തായി കൊലപാതകം; ഇന്ന് ജോളിയെ തെളിവെടുപ്പിനായി കൊണ്ടുപോകും

കൂടത്തായി കൊലപാതക കേസിൽ പ്രതി ജോളിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ജോളിയെ റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു.
അതേസമയം, അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ താൻ കൂടുതൽ കൊലപാതകങ്ങൾ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്. കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ കൊന്നത് സയനേഡ് നൽകിയാണെന്നും മൊഴി നൽകി. അന്നമ്മക്ക് കീടനാശിനി നൽകിയാണ് കൊന്നത്. സിലിയുടെ മകൾക്ക് സയനേഡ് നൽകിയത് ഓർമയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞു.
Read Also : നാല് പേർക്ക് സയനേഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി
ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലിസ് തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരും. ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും കൈമാറാൻ ഡിവൈഎസ്പിക്ക് കളക്ടർ നിർദ്ദേശം കൊടുത്തു.
തഹസിൽദാർ ജയശ്രീയുടെ മൊഴിയെടുത്താൽ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകും. തെളിവെടുപ്പിന് ഹാജരാവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here