ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. 450 കോടി രൂപ ചെലവിൽ 3100 ഭവനങ്ങളാണ് നിർമ്മിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി തമിഴ്നാട്ടിലുള്ള സി നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തു.
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 56 സ്ഥലങ്ങളിൽ ഭവനരഹിതർക്ക് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. ഭവനരഹിതർക്ക് വീടു നിർമ്മിക്കുന്നതിനായി സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മൂന്നു റീജിയണുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന റീജിയൺ ഒന്നിൽ 18 സ്ഥലങ്ങളിലും മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന രണ്ടാമത്തെ റീജിയണിൽ 21 സ്ഥലങ്ങളിലുമാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്. കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മൂന്നാമത്തെ റീജിയണിൽ 17 സ്ഥലങ്ങളിലാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്.
ഒന്നും രണ്ടും റീജിയണിൽ 1750 ഭവനങ്ങളും മൂന്നാമത്തെ റീജിയണിൽ 1350 ഭവനങ്ങളുമാണ് നിർമ്മിക്കുന്നത്. 450 കോടി രൂപയാണ് പദ്ധതിക്കുള്ള ആകെ ചെലവ്. പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ തെരഞ്ഞെടുക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചത് 23 ബിഡ്ഡുകളാണ് ലഭിച്ചത്. ഇതിൽ ഏറ്റവും കുറഞ്ഞ ബിഡ്ഡ് സമർപ്പിച്ച ചെന്നൈയിലെ ശ്രീ സി നാരായണ റാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുക്കുകയായിരുന്നു. കൺസൾട്ടൻസിക്ക് 1.95 ശതമാനം നിരക്കിലാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഫ്ളാറ്റ് നിർമ്മാണ നടപടികൾ ഉടൻ തുടങ്ങാനാണ് സർക്കാർ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here