വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് കാവല്ലൂർ മധു(65) കുഴഞ്ഞു വീണു മരിച്ചു. എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധുവിന്റെ മൃതദേഹം നാളെ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണത്തിനിടെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു കാവല്ലൂർ മധു കുഴഞ്ഞു വീണത്. ശാസ്തമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്റണി ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.
നെയ്യാറ്റിൻകര സനൽ, ഡിസിസി പ്രസിഡന്റ് കാവല്ലൂർ മധുവിന്റെ മരണത്തെ തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നാളെ സംസ്‌കാരത്തിന് ശേഷം പ്രചരണങ്ങൾ പുനരാരംഭിക്കും. നാളെ രാവിലെ ഒൻപതിന് കെപിസിസിയിലും തുടർന്ന് ഡിസിസിയിലും മൃതദേഹം പൊതുദർശനത്തിനുവെക്കും. പത്തിനാണ് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ. കാവല്ലൂർ മധുവിന്റെ മരണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here