കൊല്ലത്ത് മകൻ അമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; അമ്മ ക്രൂരമർദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലത്ത് മകൻ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമർദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സുനിൽ അമ്മ സാവിത്രിയെ ജീവനോടെയാണ് കുഴിച്ചു മൂടിയതെന്നും സംശയമുണ്ട്.
സുനിലിനൊപ്പം കൃത്യത്തിനു കൂട്ടു നിന്ന പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. സുനിലിന്റെ ക്രൂരമായ മർദനത്തിൽ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതായിട്ടാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശക്തമായ ചവിട്ടിലാണ് വാരിയെല്ലുകൾ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നിൽ ആന്തരിക രക്തശ്രാവവുമുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഈക്കാര്യം വ്യക്തമാകുള്ളു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും. കൂട്ടുപ്രതിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന സുനിലിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെയാണ് നീതി നഗറിൽ താമസിച്ചിരുന്ന സാവിത്രിയെ മകൻ സുനിൽകുമാർ അതിദാരുണമായി കൊലപ്പെടുത്തിയത്. സെപ്റ്റംബർ മാസം മൂന്നു മുതൽ അമ്മയെ കാണാനിലെന്ന് കാട്ടി മകൾ ഈസ്റ്റ് പൊലീസിൽ നൽകി പരാതിയാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. ഒരുമാസത്തിലേറെ പഴക്കമുള്ള സാവിത്രിയുടെ മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here