അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് പ്രതികൾ കോടതിയിൽ
സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് പ്രതികൾ. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകി. ഇന്നലെയാണ് കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ചത്.
കേസിലെ മുഖ്യപ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരുടെ നാർകോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നതിനെതിരെയാണ് പ്രതികൾ ഹർജി നൽകിയത്. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ഹർജിയിൽ പറയുന്നു. ഡോക്ടർമാരായ പ്രവീൺ, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഡോക്റ്റർമാരെ സാക്ഷികളായി ഉൾപ്പെടുത്താൻ പാടില്ലെന്നാണ് പ്രതികളുടെ വാദം.
ഹർജി പരിഗണിച്ച കോടതി സിബിഐക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ കേസ് ഇനി പരിഗണിക്കുന്ന 18 ആം തീയതി കോടതിയെ അറിയിക്കണമെന്ന് നിർദ്ദേശിച്ചു. ആദ്യഘട്ട വിസ്താരത്തിൽ 8 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയപ്പോൾ ആറു പേർ കൂറ് മാറിയിരുന്നു. ഈ മാസം 26 ആം തിയതി വരെയാണ് രണ്ടാം ഘട്ട വിസ്താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here