രാജ്യത്തിന്റെ സാമ്പത്തികരംഗം നശിപ്പിച്ചവർ ഇപ്പോൾ തിഹാർ ജയിലിൽ അഴിയെണ്ണുന്നുവെന്ന് നരേന്ദ്ര മോദി

രാജ്യത്തിൻ്റെ സാമ്പത്തികരംഗവും ബാങ്കിംഗ് രംഗവും നശിപ്പിച്ചവർ ഇപ്പോൾ തിഹാർ ജയിലിൽ അഴിയെണ്ണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു ശുദ്ധീകരണത്തിന്റെ തുടക്കമാണെന്നും ഇനി ഇതിനു വേഗം അധികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഒരാളും രക്ഷപ്പെടില്ല. കഴിഞ്ഞ 10 വർഷമായി സാമ്പത്തിക രംഗവും ബാങ്കിംഗ് സംവിധാനവും നശിപ്പിച്ചവർ തിഹാർ ജയിലിലോ മുംബൈ ജയിലിലോ ആണ്. ഇതു ശുദ്ധീകരണത്തിന്റെ (സഫായ് അഭിയാൻ) തുടക്കമാണ്. ഈ പ്രക്രിയയ്ക്ക് ഇനി വേഗം വർധിക്കും”- മോദി പറഞ്ഞു. സത്യസന്ധർക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്നും അല്ലാത്തവരെ ഒരു ശക്തിക്കും രക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ പാവപ്പെട്ടവർക്കു വേണ്ടിയാണു പ്രവർത്തിക്കുന്നത്. വീടും കക്കൂസും വെള്ളവും ഗ്യാസ് കണക്ഷനും അഞ്ച് ലക്ഷം ഇൻഷൂറൻസും അവർക്ക് നൽകിയെന്നും മോദി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here