മഴക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജം: മുഖ്യമന്ത്രി

മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം പൂര്‍ണ സജ്ജമായിരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. മഴക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് യോഗം വിലയിരുത്തി.
ദുരന്ത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.നേവി, കോസ്റ്റ് ഗാര്‍ഡ്, എയര്‍ ഫോഴ്സ് എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായി ദുരന്ത നിവാരണ അതോറിറ്റി യോഗത്തെ അറിയിച്ചു.ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Read More: ന്യൂനമര്‍ദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. അടുത്ത രണ്ട് ദിവസം അതിതീവ്ര മഴയ്ക്കും അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.
ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്താകെ 17 ക്യാമ്പുകളിലായി 1232 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ 30 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുമുണ്ട്. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണമായി വിലക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here