‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’- അടിയന്തിര നടപ്പിന് കൊച്ചി ഭരണസംവിധാനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥക്ക് ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൊലീസ്- ഫയർഫോഴ്‌സ് – റവന്യൂ- പിഡബ്ല്യുഡി – ഇറിഗേഷൻ – കെ എസ്ഇബി – കോർപ്പറേഷൻ തുടങ്ങിയവിടങ്ങളിലെ 2800-ൽ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂർ കൊണ്ട് നഗരത്തിലെ റോഡുകളിലുണ്ടായ വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണസംവിധാനത്തിന് നിർദ്ദേശം നൽകി. ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. ഇതുപോലെ ഒരു അനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുൻകെയ്യടുക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടങ്ങിയത്.
ഇന്നലെ രാത്രിയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ നടപടികൾ ആരംഭിച്ചത്. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നടപടി തുടങ്ങിയത്.രാത്രിയോടെയാണ് നടപടികൾ ആരംഭിച്ചത്. വൈദ്യുതി ബോർഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യ നീക്കം.
വരുന്ന ദിവസങ്ങളിലുണ്ടാകാവുന്ന കനത്ത മഴയെത്തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. വെള്ളം കെട്ടികിടക്കുന്ന ബണ്ടുകൾ കണ്ടെത്തി പൊളിച്ചു കളഞ്ഞു. നഗരത്തിൽ പല സ്ഥലത്തും വെള്ളമിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here