കൊച്ചിയിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം
കൊച്ചിയിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടെന്ന് കോടതി.
ഇന്നലെ കോടതി സംസാരിച്ചത് ജനങ്ങൾക്ക് വേണ്ടിയാണെന്നും കോർപ്പറേൻ ഒന്നും ചെയ്തില്ലെന്നും കോടതി വിമർശിച്ചു. കഴിഞ്ഞ പ്രളയത്തിൽ നിന്നും പാഠം പഠിച്ചില്ലെന്നും ഹൈക്കോടതി.
അതേ സമയം, കൊച്ചിയിലെ വെളളക്കെട്ടിനു കാരണം വേലിയേറ്റമാണെന്ന കോർപ്പറേഷന്റെ വാദം കോടതി തള്ളി. ഇന്നലെത്തേതിനു സമാനമായി ഹൈക്കോടതി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. കൊച്ചിയിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ പ്രളയത്തിൽ പോലും ഇങ്ങനൊരു വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. വെള്ളക്കെട്ടിനെ നേരിടുന്നതിന് ദുരന്ത നിവാരണ സേനയെപോലുള്ളവരെ വിളിച്ചിരുന്നുവോ കാനകൾ വെള്ളം ഒഴുകി പോകുന്നതരത്തിൽ സജ്ജമാക്കിയിരുന്നുവോ തുടങ്ങിയ ചോദ്യശരങ്ങളായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാഗത്ത് നിന്നും കോർപ്പറേഷന് ഉണ്ടായത്.
എന്നാൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ കോർപ്പറേഷന് മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ല. വേലിയേറ്റമാണ് വെള്ളക്കെട്ടിനു കാരണമെന്ന് പറഞ്ഞ കോർപ്പറേഷനോട് വെറുതേ എന്തെങ്കിലും പറയാൻ ശ്രമിക്കരുതെന്ന് കോടതി പറഞ്ഞു. മാത്രമല്ല, ഇന്നലെ കോടതി സംസാരിച്ചത് പൊതു ജനങ്ങൾക്ക് വേണ്ടിയാണ് ഇതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
മാത്രമല്ല, വെള്ളക്കെട്ടിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ചെയ്തത് പ്രശംസനീയമാണെന്നും കോടതി പറഞ്ഞു. വെള്ളക്കെട്ടിനെതിരെ സ്വീകരിക്കുന്ന തുടർ നടപടികൾ എന്താണെന്ന് വിശദീകരിക്കണെമെന്നും കോടതി എജിയോട് ആവശ്യപ്പെട്ടു. പേരണ്ടൂർ കനാൽ വെള്ളമൊഴുക്ക് നിലച്ച് കൊച്ചിനഗരത്തിൽ നിന്ന മാലിന്യങ്ങൽ ഒഴുകി പോകാത്ത സാഹചര്യമുണ്ടായിരുന്നു. അതേ സമയം, കൊച്ചി മേയർ സ്ഥാനത്ത് നിന്ന് ഒരു മാസത്തിനകം സൗമിനി ജെയിനെ മാറ്റി ഒരു ഫ്രഷ് ഫേയ്‌സ് അവതരിപ്പിക്കുമെന്ന് ഡോമനിക് പ്രസന്റേഷൻ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here