മഹാരാഷ്ട്ര- ഹരിയാന തെരഞ്ഞെടുപ്പ്: ഫലസൂചനകളിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

ദേശീയ തലത്തിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമ സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാരാഷ്ട്രയിൽ ബിജെപി 172 സ്ഥലങ്ങളിലും കോൺഗ്രസ് 78 ഇടങ്ങളിലും മുന്നിട്ട് നിൽക്കുന്നു. ബാക്കിയുള്ളവർ 10 ഇടത്തും മുന്നിലാണ്. കേവല ഭൂരിപക്ഷത്തിനടുത്ത് മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി എത്തി നിൽക്കുന്നു.
ഹരിയാനയിൽ 50 ഇടങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് 26 ഇടങ്ങളിലും മുന്നിട്ട് നിൽക്കുന്നു. മറ്റ് പാർട്ടികൾ 12 ഇടങ്ങളിലും മുന്നിൽ നിൽക്കുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സഖ്യം ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പറഞ്ഞിരുന്നു. ഹരിയാനയിൽ തൊണ്ണൂറിൽ എഴുപത്തിയഞ്ച് സീറ്റുകൾ ബിജെപി പിടിക്കുമെന്നാണ് പ്രവചനം.
ഇരു സംസ്ഥാനങ്ങളിലേയും പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. അവസാന കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ 60.5 ശതമാനവും ഹരിയാനയിൽ 65 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ന്യൂസ് 18, ഇപ്സോ എക്സിറ്റ് പോൾ സർവേയിൽ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 243 എണ്ണം ബിജെപി സഖ്യം നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി 141 സീറ്റും, ശിവസേന 102 സീറ്റും നേടും. കോൺഗ്രസ് പതിനേഴ് സീറ്റിലൊതുങ്ങും. എന്നാൽ, എൻസിപിക്ക് ഇരുപത്തിരണ്ട് സീറ്റാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോളിൽ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിർത്തുമെന്ന് വിലയിരുത്തുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഉപതെരഞ്ഞെടുപ്പ് നടന്നത് 21നാണ്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 3237 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 8.9 കോടി വോട്ടർമാർ ഉണ്ട്. 96,661 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത്.
1.83 കോടി വോട്ടർമാരുള്ള ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16357 പോളിംഗ് ബൂത്തുകളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുണ്ടായിരുന്നത്. നൂറ് പ്രശ്ന ബാധിത ബൂത്തുകളും മൂവായിരം പ്രശ്ന സാധ്യത ബൂത്തുകളുമാണ് ഹരിയാനയിലുണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here