സൗദിയും ഇന്ത്യയും അയൽ രാജ്യങ്ങളിൽ നിന്ന് ഒരുപോലെ സുരക്ഷാ ഭീഷണി നേരിടുന്നതായി പ്രധാനമന്ത്രി

തീവ്രവാദത്തിനെതിരെ ഇന്ത്യയും സൗദി അറേബ്യയും ചേർന്നു നടത്തുന്ന പോരാട്ടത്തിന് നല്ല പുരോഗതിയുള്ളതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യൻ രാജ്യങ്ങളായ സൗദിയും ഇന്ത്യയും അയൽ രാജ്യങ്ങളിൽ നിന്ന് ഒരുപോലെ സുരക്ഷാ ഭീഷണി നേരിടുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി . സൗദി സന്ദർശനത്തിനായി ഇന്നലെ രാത്രി റിയാദിലെത്തിയ പ്രധാനമന്ത്രി അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഈ സമിതി സ്ഥിരമായി യോഗം ചേരാറുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിരോധ-സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കും പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുരക്ഷാ സഹകരണം, പ്രതിരോധ വ്യവസായം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഏതാനും കരാറുകളിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്. തുല്യതക്കും സുസ്ഥിര വികസനത്തിനുമായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. തന്ത്രപ്രധാന മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെയ്ക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാകുമെന്നും നരേന്ദ്ര മോദികൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ സൗദി അറേബ്യയുമായുള്ള ബന്ധത്തിന് ഏറെ ഉഭയകക്ഷി പ്രാധാന്യമുണ്ട്. വാണിജ്യം, നിക്ഷേപം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ ഇരുരാജ്യങ്ങൾക്കുമിടയിലെ പങ്കാളിത്തം ശക്തവും ആഴമേറിയതാണെന്നും
ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച ഉഭയകക്ഷി ബന്ധമാണുള്ളതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here