കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടില്ല; എല്ലാ സഹായവും ഉറപ്പു നല്‍കി; കായികമന്ത്രി

കേരളാ ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിടില്ലെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സിഇഒ വിരേന്‍ ഡിസൂസ നിയമസഭയിലെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തിയെന്നും കൊച്ചിയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ സുഗമമായി നടത്താനുള്ള എല്ലാ സഹായവും ഉറപ്പു നല്‍കിയെന്നും കായികമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഈ മാസം 13 ന് ബ്ലാസ്റ്റേഴ്‌സ്, ജിസിഡിഎ, കൊച്ചി കോര്‍പ്പറേഷന്‍, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്തും. കൊച്ചിയില്‍ കളി നടത്താന്‍ ചില തടസങ്ങളുണ്ടെന്നും കേരളം വിടുകയാണെന്നുമുള്ള തരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ ചില പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
Read More:ജിസിഡിഎ നിരത്തുന്ന വാദഗതികൾ അവാസ്തവം; തെളിവുകളുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ
കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പ്പര്യമെന്നാണ് വിരേന്‍ അറിയിച്ചത്. തങ്ങളുടെ ഫുട്‌ബോള്‍ പദ്ധതികള്‍ കോഴിക്കോട്ടേക്കു കൂടി വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളില്‍ കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിക്കാന്‍ തയാറാണെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഫുട്‌ബോള്‍ അക്കാദമി നടത്താനും പദ്ധതിയുണ്ട്.
Read More:കൊച്ചി വിടാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്
അധികൃതരുമായുള്ള തര്‍ക്കമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നതിന് കാരണമായത്. ഐഎസ്എല്‍ മത്സര സമയങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പൊലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുന്നുവെന്ന് ആരോപിച്ചായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here