കൂടത്തായി കൊലപാത പരമ്പര; മാത്യു മഞ്ചാടിയലിന്റെ കൊലപാതകത്തിൽ ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയലിന്റെ കൊലപാതകത്തിൽ ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. സിലി വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.
കൂടത്തായി പൊന്നാറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയലിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് ദിവസം നൽകി കൊണ്ടാണ് കോടതി ഉത്തരവായത്. പതിനൊന്നാം തിയതി പതിനൊന്ന് മണിക്കുള്ളിൽ വീണ്ടും ഹാജരാക്കണം. ജോളിയുടെ ഒപ്പും, കയ്യക്ഷരവും ഇന്ന് കോടതിയിൽവച്ച് തന്നെ രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെയും പ്രോസിക്യൂഷന്റെയും, പ്രതിഭാഗം വക്കീലൻമാരുടെയും സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്.
മുപ്പത് തവണ ഒപ്പും വ്യാജ ഒസ്യത്തിന് വേണ്ടി തയ്യാറാക്കിയ ഒന്നര പേജുള്ള അപേക്ഷ ഇരുപത് തവണയും രേഖപ്പെടുത്തി. ജോളിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും പോലീസ് പരിശോധിച്ചുവരികയാണ് .അതിനിടെ സിലി വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here