വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനായി ഉപദേശകനെ നിയമിച്ച് സർക്കാർ; പുതിയ ഉപദേശകൻ ഓരോ തവണ കേരളത്തിലേക്ക് പറന്നിറങ്ങിമ്പോഴും ചെലവ് 10 ലക്ഷത്തിലധികം രൂപ

സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും വീണ്ടും ഉപദേശകനെ നിയമിച്ച് സംസ്ഥാന സർക്കാർ. നിർദിഷ്ട വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേശകനായി അയർലന്റിൽ നിന്നുളള ഡോ. വില്യം ഹാളിനെ നിയമിക്കാനാണ് തീരുമാനം. ഉപദേശകന്റെ ഓരോ കേരളാ സന്ദർശനത്തിനും പത്ത് ലക്ഷത്തിലധികം രൂപയാണ് ചെലവ്. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് തീരുമാനം.
മുഖ്യമന്ത്രിക്ക് കീഴിൽ വരുന്ന ശാസ്ത്ര സാങ്കേതിക വകുപ്പാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഉപദേശികനെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അയർലന്റിലെ ഡബ്ലിൻ സ്‌കൂൾ ഓഫ് മെഡിസിൻ ആന്റ് മെഡിക്കൽ സയൻസസിലെ മൈക്രോബയോളജി പ്രഫസറും കൺസൾട്ടന്റുമായ ഡോ. വില്യം ഹാളിനെയാണ് ഉപദേശകനാക്കുന്നത്. മൂന്നരലക്ഷം രൂപയാണ് ഓണറേറിയം നൽകുക. ഓരോ തവണയും ഡബ്ലിനിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബിസിനസിൽ ക്ലാസ് യാത്രക്കായി മൂന്ന് ലക്ഷത്തോളം രൂപയും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ തവണ കേരളത്തിലെത്തുമ്പോഴും രണ്ടാഴ്ച തിരുവനന്തപുരത്ത് മുന്തിയ ഹോട്ടലിൽ താമസ സൗകര്യവും വാഹനവും ജീവനക്കാരെയും അനുവദിക്കും. ഇതിനായി മൂന്ന് ലക്ഷത്തോളം രൂപയാണ് നൽകുക. മറ്റു ചിലവുകൾക്കായി 80,000 രൂപയും നൽകും. ചുരുക്കത്തിൽ പുതിയ ഉപദേശകൻ ഓരോ തവണ അയർലന്റിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങിമ്പോഴും ഖജനാവിന് ചെലവ് പത്ത് ലക്ഷത്തിലധികം രൂപ. സാമ്പത്തിക പ്രതിസന്ധി മൂലം തീരുമാനത്തെ ധനവകുപ്പ് എതിർത്തെങ്കിലും അത് മറികടന്നാണ് സർക്കാർ നീക്കം. ആദ്യഘട്ടത്തിൽ രണ്ടുവർഷ കാലാവധിയിലാണ് ഉപദേശകനെ നിയമിക്കുക. വേണ്ടിവന്നാൽ പിന്നീട് കാലാവധി നീട്ടാനും തീരുമാനമുണ്ട്. മുഖ്യമന്ത്രിക്ക് ശാസ്ത്ര ഉപദേഷ്ടാവ് നിലനിൽക്കെയാണ് അതേ വകുപ്പിന് കീഴിൽ വരുന്ന സ്ഥാപനത്തിനും പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here