മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞതായി സൂചന
മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞതായി സൂചന. യുവതിയുടെ മൃതദേഹം കന്യാകുമാരി സ്വദേശിനി അജിതയുടേതാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരിൽ മറ്റൊരാൾ ചെന്നൈ സ്വദേശി അരവിന്ദാണ്. മൃതദേഹം കാണാൻ ബന്ധുക്കൾ നാളെ രാവിലെ കേരളത്തിലെത്തുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. നാല് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട നാല് പേർക്ക് നേരേയും വെടിയുതിർത്തത് നിശ്ചിത ദൂരപരിധിക്ക് പുറത്തു നിന്നാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്. അവസാനം പോസ്റ്റ്‌മോർട്ടം നടത്തിയ മണിവാസകന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ശിരസിലാണ് ഒരു വെടിയുണ്ട ഉണ്ടായിരുന്നത്.
ഒക്ടോബർ 28ന് പുലർച്ചെയോടെയാണ് അട്ടപ്പാടി പുതുർ പഞ്ചായത്തിലെ മഞ്ചി കണ്ടിയിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here