മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ ശേഷിക്കെ ഒരുക്കങ്ങൾ പൂർത്തിയാവാതെ ശബരിമല

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തീർത്ഥാടകർക്കായുള്ള ശുചി മുറികൾ പൂർണമായും സജ്ജമായിട്ടില്ല. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചിമുറികളുടെ നടത്തിപ്പ് കരാർ ഏറ്റെടുക്കാൻ ആളെ കിട്ടാത്തതാണ് സജ്ജീകരണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടാൻ കാരണം.
തീർത്ഥാടകർ കൂടുതൽ തങ്ങുന്ന പമ്പയിലും ,നിലയ്ക്കലും പ്രധാന ആവശ്യമാണ് ശുചി മുറികൾ. എന്നാൽ, തീർത്ഥാടന ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലും ശുചിമുറികൾ സജ്ജമായിട്ടില്ല. പ്രളയത്തിൽ പമ്പയിലെ ടോയിലറ്റുകളിൽ വെള്ളം കയറി നശിച്ചിരുന്നു. കഴിഞ്ഞ തവണ ബയോ ടോയിലറ്റുകൾ സ്ഥാപിച്ചാണ് ഇതിനു പരിഹാരം കണ്ടെത്തിയത്. ശുചിമുറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ലേലം 12-ാം തീയതിക്കുള്ളിൽ പൂർത്തിയായില്ലെങ്കിൽ പകരം സംവിധാനം ഒരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പറഞ്ഞു.
പ്രധാന ഇടത്താവളമായ നിലയ്ക്കലിലും ശുചിമുറികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല .അതേസമയം, മാലിന്യ നിർമാർജനത്തിനായി 900 തൊഴിലാളികളെ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങിളിൽ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here