കാട്ടുതീ; ഓസ്‌ട്രേലിയയിൽ രണ്ടിടത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാട്ടുതീ വ്യാപകമായതോടെ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ് ലാന്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപിച്ച കാട്ടുതീയിൽ മൂന്ന് പേർ മരിക്കുകയും ആയിരങ്ങൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവരികയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ് ലാന്റിലും 120ലേറെ തവണയാണ് കാട്ടുതീ പടർന്നുപിടിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ മാത്രം പത്ത് ലക്ഷത്തോളം ഹെക്ടർ സ്ഥലവും 150 വീടുകളും കത്തിനശിച്ചു. എല്ലാവരും മുൻകരുതലോടെയിരിക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് ഭരണാധികാരി ഗ്ലാഡിസ് ബെറെജിക് ലിയാൻ ജനങ്ങളോട് ആഹാനം ചെയ്തു. ഏറ്റവും മോശം സാഹചര്യത്തെ മുൻകൂട്ടിക്കാണുകയും അലംഭാവം കാണിക്കാതിരിക്കുകയും ചെയ്യണമെന്ന് അവർ നിർദേശിച്ചു.
35 ഡിഗ്രിയുള്ള താപനില 37 ഡിഗ്രിയായി ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കിഴക്കൻ ഓസ്‌ട്രേലിയയിൽ വ്യാപകമായി തീക്കാറ്റ് വീശുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്ഥിതി നിലവിലും മോശമാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. വീട് ഉപേക്ഷിച്ചുവന്ന ആയിരക്കണക്കിന് പേർ ക്യാംപുകളിലാണ് രണ്ട് ദിവസമായി കഴിയുന്നത്. തീയണയ്ക്കുന്നതിനെ സഹായിക്കാനായി ന്യൂസീലന്റിൽ നിന്നും അഗ്‌നിശമനാസേനാനികൾ ന്യൂ സൗത്ത് വെയിൽസിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ നൂറുകണക്കിന് സ്‌കൂളുകൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. നിലവിലുള്ള 1300 അഗ്‌നിശമനാസേനാനികളെ സഹായിക്കാനായി സൈന്യത്തെ രംഗത്തിറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂ സൗത്ത് വെയിൽസിൽ നൂറുകണക്കിന് കാട്ടുതീകളാണ് സെപ്തംബർ മാസം മുതലുണ്ടായത്. കഴിഞ്ഞ മാസമുണ്ടായ തീയിൽ രണ്ട് പേർ മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയ്ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here