ശബരിമല ദർശനം; ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തത് 36 യുവതികൾ

ശബരിമല യുവതീ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ മല കയറാൻ 36 സ്ത്രീകൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. മണ്ഡലകാലം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെയാണ് ഇത്രയും യുവതികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത യുവതികളെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തിയ കനകദുർഗ ഇക്കൊല്ലവും ദർശനം നടത്തുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണ മല ചവിട്ടാൻ വന്നെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് മടങ്ങിപ്പോകേണ്ടി വന്ന ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും ഇക്കൊല്ലം ദർശനം നടത്തുമെന്ന് വ്യക്തമാക്കി.
ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി തീർപ്പു കല്പിച്ചിരുന്നില്ല. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി ഏഴ് വിഷയങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കൈമാറി. ഈ വിഷയങ്ങളിൽ വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷമായിരിക്കും പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തുടരും. അതേസമയം, യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28 ലെ ഉത്തരവ് തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here