കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നുവെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്
കിഫ്ബി വഴി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നുവെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. കഴിഞ്ഞ രണ്ട് സമ്പത്തിക വർഷങ്ങളിൽ പ്രഖ്യാപിച്ച 26 പദ്ധതികളിൽ രണ്ടെണ്ണത്തിനു മാത്രമേ പണം ചെലവഴിച്ചുള്ളൂവെന്നാണ് കണക്കുകൾ. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2016-17, 2017-18 സാമ്പത്തിക വർഷങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളാണ് കടലാസിൽ ഒതുങ്ങിയെന്ന് സിഎജി കണ്ടെത്തിയത്. ആകെ അനുവദിച്ചത് 26 പദ്ധതികൾ. ഇതിനായി 15,576 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ, കിഫ്ബി നൽകിയത് രണ്ട് പദ്ധതികൾക്കായി 47.83 കോടി രൂപ മാത്രം. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷം വെറും 36 ലക്ഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കിഫ്ബി വഴി കടം വാങ്ങിയ 100.8 കോടി സംസ്ഥാനത്തിന്റെ ബാധ്യതകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും സിഎജി കണ്ടെത്തി. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചു.
റവന്യൂ കമ്മി 2016-17 ൽ 15, 484 കോടി രൂപ ആയിരുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ ഇത് 16,928 കോടിയായാണ് ഉയർന്നത്. ധനകമ്മി 4.3 ശതമാനത്തിൽ നിന്നു 3.9 ശതമാനമായി മെച്ചപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. റവന്യൂ ചെലവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 91,096 കോടിയിൽ നിന്നു 99948 കോടിയായും വർധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ട്. ദുരന്ത നിവാരണവുമായി ബന്ധമില്ലാത്ത മരാമത്ത് പണികൾക്ക് 3.92 കോടി ഉപയോഗിച്ചതായും റിപ്പോർട്ട് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here