ശബരിമല തീർത്ഥാടനം; എരുമേലിയിലെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ

ശബരിമല തീർത്ഥാടനത്തിനായുള്ള എരുമേലിയിലെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനായെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. എഴുപത്തിയെട്ട് കോടിയുടെ വികസന പദ്ധതികളാണ് ഇക്കുറി എരുമേലിയിൽ നടപ്പാക്കിയത്.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ക്രമീകരണങ്ങൾ മുൻ വർഷത്തേക്കാൾ മികച്ച രീതിയിലാണ് ഒരുങ്ങുന്നത്. വിരിവെക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾ തയാറായി കഴിഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അമ്പതിനായിരം ലിറ്ററിന്റെ സംഭരണിയും വിതരണ സംവിധാനവും ഒരുക്കി. മാലിന്യ സംസ്‌കരണത്തിനുള്ള മൂന്നാമത്തെ പ്ലാന്റും അവസാന ഘട്ടത്തിലാണ്. പാർക്കിംഗ് ഗ്രൗണ്ടിലടക്കം അമിത തുക ഈടാക്കുന്നത് തടയാൻ പ്രത്യേക പരിശോധനയും ഉണ്ടാകും.
എന്നാൽ, അവസാന നിമിഷം തിരക്കിട്ട് നടത്തുന്ന ക്രമീകരണങ്ങൾ പര്യാപ്തമല്ലെന്ന വിമർശനവും ശക്തമാണ്. മാസ്റ്റർപ്ലാൻ മുൻനിർത്തിയുള്ള പദ്ധതികൾ നടപ്പാക്കാത്തത് തീർത്ഥാടനത്തിന്റെ അവസാന നാളുകളിലെ തിരക്കിൽ ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസിന് പുറമെ നഗരത്തിൽ വിവിധയിടങ്ങളിലായി സിസിടിവി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here