കേരള സർവകലാശാലാ മാർക്ക് തട്ടിപ്പ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പരീക്ഷാ കൺട്രോളർ നിയമനത്തിൽ തട്ടിപ്പ് നടന്നതായും ആരോപണം
കേരള സർവകലാശാലാ മാർക്ക് തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർ നിയമനത്തിൽ തട്ടിപ്പ് നടന്നതായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം ജോൺ എംഎൽഎ ആരോപിച്ചു.
മാർക്ക് തട്ടിപ്പിന് പിന്നിൽ വൻമാഫിയ പ്രവർത്തിക്കുന്നുവെന്നായിരുന്നു റോജി എം ജോണിന്റെ ആരോപണം. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹത ഇല്ല. സർവകലാശാലകൾ പാർട്ടി ഓഫീസുകളായി മാറിയെന്നും എംഎൽഎ പറഞ്ഞു.
മാർക്ക് തട്ടിപ്പ് നടന്നെന്ന് സമ്മതിച്ച മന്ത്രി കെടി ജലീൽ വിഷയത്തില്‍ വകുപ്പുതല അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തുമെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതായും തെറ്റായ പ്രചരണങ്ങൾ സർവകലാശാലയുടെ പ്രവർത്തനങ്ങൾ ദുർബലമാക്കുമെന്നും കെടി ജലീൽ നിയമസഭയിൽ പറഞ്ഞു.
നേരത്തെ അടിയന്തര പ്രമേയ നോട്ടീസിൽ മന്ത്രിക്കും സിപിഐഎമ്മിനും എതിരായ ആരോപണം ഉൾപ്പെടുത്തിയതിനെതിരെ മന്ത്രി എകെ ബാലൻ രംഗത്തു വന്നിരുന്നു. എന്നാൽ വിശദീകരണ കുറിപ്പിൽ ഇത്തരം പരാമർശങ്ങൾ ഇല്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ടുവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here