ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻവർധനവ്; കാരണം സംഘർഷമൊഴിഞ്ഞതും പൊലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതും

മണ്ഡല മാസം രണ്ട് ദിവസം പിന്നിടുമ്പോൾ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻവർധനവ്. ഇന്ന് നിർമാല്യ ദർശനത്തിന് വൻ തിരക്കാണ് സന്നിധാനത്തുണ്ടായത്. ഇക്കുറി നടവരവിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
Read Also: ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകളെന്ന് വി മുരളീധരൻ
മണ്ഡലകാല തീർത്ഥാടനത്തിന്റെ ആദ്യ ദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകരാണ്. സംഘർഷമൊഴിഞ്ഞതും പൊലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതും തീർത്ഥാടകരുടെ എണ്ണം വർധിക്കാൻ കാരണമായി. തീർത്ഥാടകർ കൂടിയതിന് ആനുപാതികമായി നടവരവിലും, അപ്പം,അരവണ വിൽപ്പനയിലും വർധനവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോർഡ് മാറിയ സാഹചര്യത്തിൽ ശുഭപ്രതീക്ഷയിലാണ്.
നിലവിൽ നടപന്തലിൽ വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ട്. എന്നാൽ മാളികപ്പുറം ബിൽഡിംഗ് പൊളിച്ച് മാറ്റി തീർത്ഥാടകർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കാനുള്ള ഹൈക്കോടതി നിർദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും വർധിപ്പിക്കണമെന്നാണ് തീർത്ഥാടകരുടെ മറ്റൊരു ആവശ്യം.
തീർത്ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. നവംബർ 15 മുതൽ 30 വരെ ഒന്നാം ഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2,551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിർവഹിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here