‘പേരു നോക്കി ചാപ്പ കുത്തുന്നത് ഇപ്പോൾ ആരാണെന്ന് മനസ്സിലായില്ലേ?’; ‘പി മോഹൻ ഭഗവത്’ ഹാഷ്ടാഗിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനവുമായി വിടി ബൽറാം എംഎൽഎ. പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നു ചോദിച്ച ബൽറാം ‘പി മോഹൻ ഭഗവത്’ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണെന്നും ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണെന്നും ബൽറാം പറയുന്നു. അതിന് പിന്തുണ നൽകുന്നത് ‘മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ’ണെന്ന തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും അദ്ദേഹം കുറിച്ചു. അങ്ങനെ തെളിവില്ലെങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും ബൽറാം പറഞ്ഞു.
വിടി ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ?
നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ ”മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ”ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.
#പി_മോഹനൻ_ഭഗവത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here