പെട്രോൾ വില വർധനക്കെതിരെ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 106 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്
ഇറാനിൽ പെട്രോൾ വില വർധനക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിൽ, 106 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ. സൈന്യത്തെ അമിതമായി ഉപയോഗിച്ച് പ്രതിഷേധത്തെ അമർച്ച ചെയ്യാനാണ് ഇറാൻ സർക്കാർ ശ്രമിക്കുന്നതെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇറാനിൽ വാങ്ങാവുന്ന പെട്രോളിന്റെ അളവ് പരിമതപ്പെടുത്തിയതിലും വില വർധിപ്പിച്ചതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാർ സുരക്ഷാസേനയെ രംഗത്തിറക്കിയിരുന്നു. രാജ്യത്തെ 21 നഗരങ്ങളിലായി 106 പേർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശരിയായ മരണ നിരക്ക് ഇരുന്നൂറ് കവിഞ്ഞിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളിൽ കാണുന്നതെന്നും ആംനസ്റ്റി പറയുന്നു.
സംഘർഷ പ്രദേശങ്ങളിൽ അക്രമങ്ങൾക്ക് സാക്ഷിയായവരിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ആംനസ്റ്റിയുടെ ഗവേഷക റാഹ ബഹ്റെയ്നി പറഞ്ഞു. എന്നാൽ, റിപ്പോർട്ടിനോട് പ്രതികരിക്കാനോ സംഘർഷങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്താനോ സർക്കാർ ഇതുവരെയും തയാറായിട്ടില്ല.
അമ്പത് ശതമാനത്തിന്റെ വർധനവാണ് പെട്രോൾ വിലയിൽ വരുത്തിയത്. ഇതുവരെ നൽകിയിരുന്ന സബ്‌സിഡി നിർത്തലാക്കിയതാണ് പൊടുന്നനെ പെട്രോൾ വില വർദ്ധിക്കാൻ കാരണം. വാഹനമുള്ളവർക്ക് മാസം 15,000 റിയാലിന് 60 ലിറ്റർ പെട്രോൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ കൂടുതലായി വാങ്ങുന്ന പെട്രോളിന് ഇരട്ടി വില നൽകണം. നേരത്തെ പതിനായിരം റിയാലിന് മാസം 250 ലിറ്റർ പെട്രോൾ വാങ്ങാനായിരുന്നു അനുമതി.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതത്തെ മറികടക്കുന്നതിനാണ് ഇറാൻ പെട്രോൾ വില വർധിപ്പിച്ചത്. 2018ൽ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിനെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ കനത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. വലിയ നിരക്കിൽ സബ്‌സിഡി നൽകിയിരുന്നതിനാൽ ഏറ്റവും വിലക്കുറവിൽ എണ്ണ ലഭിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ.
Iran protest,106 people killed,Amnesty International
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here