തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ വിളയാട്ടം: ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരന് ക്രൂരമർദനം

തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ വിളയാട്ടം. ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു. ആനയറ സ്വദേശി നീരജിനാണ് ക്രൂരമർദനം. നീരജിന്റെ കൈകാലുകൾ തല്ലിയൊടിച്ചു. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളിൽ രക്തസ്രാവമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിലായി.
സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നീരജ്. അമ്മയുടെ വീട്ടിൽ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് വസ്ത്രങ്ങൾ എടുക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. അച്ഛന്റെ മുൻകാല സുഹൃത്തുക്കളായ രാജേഷ്, അരുൺ എന്നിവരാണ് മർദിച്ചത്. ഇവരിൽ ഒരാളുടെ ഫോൺ നീരജിന്റെ അച്ഛൻ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദനം. നീരജിനെ ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദിക്കുകയായിരുന്നു. തടിക്കഷ്ണം ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് മർദിച്ചതെന്ന് നീരജ് പറഞ്ഞു.
അക്രമത്തിനിടയ്ക്ക് ബന്ധുവിനെ നീരജ് ഫോണിൽ വിളിച്ച് വിവരമറിയിച്ചു. അച്ഛൻ ഫോൺ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചു നൽകണമെന്ന് നീരജ് ആവശ്യപ്പെടുകയും ചെയ്തു. ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് നീരജ്. ആനയറ ഭാഗത്ത് കുറച്ച് നാളുകൾക്ക് മുൻപ് നടന്ന കൊലക്കേസിലെ പ്രതിയാണ് നീരജിനെ മർദിച്ചതിൽ ഒരാൾ.
Story highlights- Goonda, Attack, Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here