യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വിലയിരുത്തി.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പല രേഖകളും പെന്‍ഡ്രൈവുകളും ഡീ കോഡ് ചെയ്യേണ്ടതുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത കത്ത് ഇടപാടുകളില്‍ കോഡ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഡീ കോഡ് ചെയ്യേണ്ടതുണ്ട്. ഒപ്പം ഉന്നതബന്ധവും മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള ബന്ധവും മനസിലാക്കേണ്ടതുണ്ട്. ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണം. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here