തൃശൂരിൽ രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം

തൃശൂരിൽ രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. വാണിയമ്പാറയിലും പെരിഞ്ഞനത്തുമാണ് അപകടം നടന്നത്. വാണിയം പാറയിലുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കുളത്തിൽ വീണ് വൈറ്റില സ്വദേശികളായ ഷീല (50), ഭർത്താവ് ബെന്നി ജോർജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 2.30 നായിരുന്നു അപകടം.
ദേശീയ പാതയോട് ചേർന്ന കുളത്തിലേക്കാണ് കാർ വീണത്. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കർത്ത അദ്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട്ട് നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ദേശീയപാതയിലെ നിർമാണത്തിലെ അപാകതയാണ് വാണിയമ്പാറയിലെ അപകടത്തിന് പ്രധാന കാരണമെന്നാണ് ആരോപണം.
പെരിഞ്ഞനത്ത് സ്‌കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. ദേശീയ പാതയിലാണ് അപകടം. ആലുവ സ്വദേശികളായ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
story highlights- Died, accident, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here