സംസ്ഥാന കലോത്സവ വേദിയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി സിനിമാ താരം വിന്ദുജ മേനോൻ

ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി 60-ാം സംസ്ഥാന കലോത്സവ വേദിയിൽ ഒരു അതിഥി എത്തി. 28 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നടന്ന കലോത്സവത്തിലെ കലാതിലകവും സിനിമാ താരവുമായ വിന്ദുജ മേനോൻ ആയിരുന്നു ആ അതിഥി.
തന്നെ കലാതിലകമാക്കിയ, സിനിമാ താരമാക്കിയ 1991 ലെ കലോത്സവ ഓർമകളുമായാണ് വിന്ദുജ മേനോൻ വേദിയിൽ എത്തിയത്. ഒരു അഭിനേത്രിയുടെ താര പരിവേഷങ്ങൾ അഴിച്ചു വെച്ചു കലാ ആസ്വാദകയായി സദസിൽ ഇരുന്നു. കാസർഗോഡുകാർ നൽകിയ സ്‌നേഹം ഇന്നും വിന്ദുജ മറന്നിട്ടില്ല.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട കുച്ചിപ്പുടി വേദിയിലും ഭാരത നാട്യ വേദിയിലും കുറച്ചു നേരം…കുട്ടികളുടെ ലാസ്യ ലയ ഭാവങ്ങളിൽ മതി മറന്നിരുന്നു. കലാതിലക- പ്രതിഭാ പട്ടങ്ങൾ തിരിച്ചു വരണം എന്നാണ് താരത്തിന് പറയാണുള്ളത്.
വേദി വിട്ടിറങ്ങുമ്പോൾ ആളുകൾ ഓടിയെത്തി… അതേ സ്‌നേഹവും കരുതലുമായി. ചിലർക്ക് ഫോട്ടോ എടുക്കണം. ചിലർക്ക് ഒന്ന് മിണ്ടിയാൽ മതി. വന്നവരെ ആരെയും നിരാശപ്പെടുത്താതെ ചേർത്തു നിർത്തിയാണ് വിന്ദുജ മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here