മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകരുതെന്ന് കമ്പനികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം

മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെ നോക്കണമെന്ന് കമ്പനികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം. വീടുകൾക്ക് തകരാർ സംഭവിച്ചാൽ നഷ്ടപരിഹാരം പൊളിക്കുന്ന കമ്പനികളിൽ നിന്ന് ഈടാക്കും. പരിസരവാസികൾക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.
സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ആൽഫാ ഫ്‌ളാറ്റിന് സമീപത്തെ 14 വീടുകളിൽ പലതിലും വിള്ളലും കാണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം പ്രശ്‌നത്തിൽ ഇടപെട്ടത്. ഫ്‌ളാറ്റ് പൊളിക്കുന്ന വിജയസ്റ്റീൽസിനു ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് കർശന നിർദേശം നൽകി. വീടുകൾക്ക് തകരാർ സംഭവിച്ചാൽ നഷ്ടപരിഹാരം പൊളിക്കുന്ന കമ്പനികളിൽ നിന്ന് ഈടാക്കുമെന്നും പരിസരവാസികൾക്ക് പൂർണ സംരക്ഷണവും ഇൻഷുറൻസ് വ്യവസ്ഥ കൂടുതൽ സുതാര്യമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഫ്‌ളാറ്റുകൾ പൊളിച്ച് തുടങ്ങിയിട്ടും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇൻഷുറൻസ് കമ്പനി ഏതാണെന്ന് പോലും തീരുമാനിച്ചിട്ടില്ല. അതിനിടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ശബ്ദവും പൊടിയും കാരണം പലരും മരടിൽ നിന്ന് താമസം മാറുകയാണ്. പൊളിക്കുന്ന സമയത്ത് മാറി താമസിക്കുന്നതിനുള്ള വാടക നൽകുമെന്ന് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിലും നടപടിയില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here