വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ്-അഭിഭാഷക തർക്ക പരിഹാരത്തിൽ അവ്യക്തത; ദീപ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് തുടരാൻ തീരുമാനിച്ച് ബാർ അസോസിയേഷൻ

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ് അഭിഭാഷക തർക്ക പരിഹാരത്തിൽ അവ്യക്തത. തർക്കം പരിഹരിച്ചുവെന്നു കോടതിയിൽ പരിശോധനയ്‌ക്കെത്തിയ ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ പറഞ്ഞു. എന്നാൽ ദീപ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് തുടരാൻ തന്നെയാണ് ബാർ അസോസിയേഷന്റെ തീരുമാനം. അതേസമയം മജിസ്‌ട്രേറ്റിന്റെ പാരാതിയിൽ അഭിഭാഷകർക്കെതിരെയുള്ള കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിയൂർ കോടതിയിൽ പരിശോധനയ്‌ക്കെത്തിയത്. കോടതിയിലെ മജിസ്‌ട്രേറ്റ് അഭിഭാഷക തർക്കത്തെക്കുറിച്ചു സംഘം പലരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ജില്ലാ ജഡ്ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തർക്കം പരിഹരിച്ചുവെന്നു, നാളെ മുതൽ അഭിഭാഷകർ മജിസ്‌ട്രേറ്റ് ദീപ മോഹന്റെ കോടതിയുമായി സഹകരിക്കുമെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ.
പ്രശ്‌നം പരിഹരിച്ചുവെന്നു പറയുമ്പോഴും അവ്യക്തതകൾ തുടരുകയാണ്. മജിസ്‌ട്രേറ്റ് ദീപാ മോഹൻ അഭിഭാഷകർക്കെതിരെ നൽകിയ പരാതിയിലെ കേസ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് ബാർ കൗൺസിൽ ചെയർമാന്റെ മറുപടി ഇങ്ങനെ.
എന്നാൽ ബാർ കൗൺസിൽ ചെയർമാന്റെ പ്രതികരണത്തിനു പിന്നാലെ ബാർ അസോസിയേഷൻ രംഗത്തെത്തി. ദീപ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് തുടരുമെന്നാണ് ബാർ അസോസിയേഷന്റെ നിലപാട്.എന്നാൽ മജിസ്‌ട്രേറ്റ് ദീപാ മോഹനുമായോ, ബാർ അസോസിയേഷൻ നേതാക്കളുമായോ ബാർ കൗൺസിൽ സംഘം ചർച്ച നടത്താത്തത് വിവാദമാകാനാണ് സാധ്യത. ബാർ കൗൺസിൽ സംഘം പരിശോധനാ റിപ്പോർട്ട് ഈ മാസം 6 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here