ഫയല്‍ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടത് നിയമവിരുദ്ധമെന്ന് ഗവര്‍ണറുടെ ഓഫീസ്

സാങ്കേതിക സര്‍വകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടത് നിയമവിരുദ്ധമാണെന്ന് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി കൂടാതെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഫയല്‍ അദാലത്തില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2018 ഫെബ്രുവരി 28ലെ സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടുവന്നാണ് ആരോപണം. കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗിന് തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ വിജയിപ്പിച്ചതും വൈസ് ചാന്‍സലര്‍ അംഗീകരിച്ചതും ഗുരുതര വീഴ്ചയായാണ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ചാന്‍സിലറെ അറിയിക്കാതെ അദാലത്തില്‍ പങ്കെടുത്തത് തെറ്റാണ്. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന വിസിയുടെ വിശദീകരണം തള്ളണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഗവര്‍ണറുടെ പരിഗണനയിലാണ്. കണ്ണൂര്‍ സര്‍വകലാശാല അദാലത്തില്‍ ഒരു വിദ്യാര്‍ഥിക്ക് ചട്ടവിരുദ്ധമായി നല്‍കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ റദ്ദാക്കിയ നടപടി മാതൃകാപരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here