ഹൈദരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ച് കൊന്ന സംഭവം; ഉന്നാവ് പ്രതികളുടെ സുരക്ഷ ശക്തമാക്കി
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഉന്നാവ് പ്രതികളുടെ സുരക്ഷ ശക്തമാക്കി. ഉന്നാവ് പ്രതികൾക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അക്രമ സാധ്യത കണക്കിലെടുത്താണ് പ്രതികളുടെ കാവൽ ശക്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ തെളിവെടുപ്പിനിടെയാണ് ഹൈദരാബാദ് പീഡനക്കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നത്.
ഉന്നാവിൽ ഇന്നലെ പുലർച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ മാർച്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ അടക്കം അഞ്ച് പേർ ചേർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ പുലർച്ചെ തയാറാകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രതികൾ ആക്രമിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.
അതേസമയം, പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥിൽ തുടരുകയാണ്. ഇന്നലെ അർധരാത്രിയോടെ യുവതിയെ ലക്നൗവിൽ നിന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി അതിവേഗത്തിലാണ് യുവതിയെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here