തിരുവനന്തപുരം നഗരത്തില്‍ 13 മുതല്‍ 15 വരെ തിയതികളില്‍ കുടിവെള്ള വിതരണം മുടങ്ങും

അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ള വിതരണം തടസപ്പെടും. സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റി, കോര്‍പറേഷന്‍ , പൊലീസ്, സേനാവിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ടാങ്കറുകളും ജല വിതരണത്തിനായി ലഭ്യമാക്കും. സ്വകാര്യ ടാങ്കര്‍ ലോറി ഉടമകളുടെ യോഗം വിളിക്കുവാന്‍ തിരുവനന്തപുരം മേയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു വാര്‍ഡിന് ഒരു ടാങ്കര്‍ എന്ന നിലയില്‍ ടാങ്കര്‍ സേവനം ലഭ്യമാക്കും. അറുപതോളം ടാങ്കറുകള്‍ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളില്‍ സംഭരിക്കുന്നതിനായി ടാങ്കുകള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങള്‍, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങള്‍ തുടങ്ങി ടാങ്കുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കോര്‍പറേഷന്‍ കണ്ടെത്തുന്നതാണ്.
ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെ എല്ലാ താലൂക്കുകളില്‍ നിന്നും പരമാവധി ടാങ്കുകള്‍ ലഭ്യമാക്കും. ഇരുന്നൂറിലധികം ടാങ്കുകള്‍ ഇത്തരത്തില്‍ സ്ഥാപിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് സ്ഥാപിക്കുന്ന ടാങ്കുകളില്‍ നാളെ രാവിലെ മുതല്‍ വെള്ളം നിറച്ച് തുടങ്ങും. ഈ ജലം 13ന് ജല വിതരണം നിര്‍ത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
ശുദ്ധജലവിതരണം തടസപ്പെടുന്ന സമയത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് ഭാഗികമായി ജലവിതരണം നടത്തുന്നതാണ്. ആര്‍സിസിയിലും ശ്രീചിത്രയിലും ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനം ഒരുക്കുന്നതാണ്. അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.
ആശുപത്രി, പൊലീസ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ഇതു കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്തുവാനായി കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിറ്റിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍, വാളക്കാട് എന്നീ സ്ഥലങ്ങളിലുളള വെന്റിംഗ് പോയിന്റുകളില്‍ നിന്നും ജലവിതരണത്തിനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 86 എംഎല്‍ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകള്‍ക്കും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും 20 വര്‍ഷത്തിന്റെ കാലപ്പഴക്കമുണ്ട്. ഈ പമ്പുകള്‍ക്ക് കാലപ്പഴക്കവും തേയ്മാനവും മൂലം ഡിസ്ചാര്‍ജും ശേഷിയും കുറയുകയും ഇതുമൂലം തിരുവനന്തപുരം നഗരത്തിലേയ്ക്കുളള ശുദ്ധജല വിതരണത്തില്‍ പലപ്പോഴും കുറവു സംഭവിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭാവിയിലേക്കുള്ള ആവശ്യം കൂടി കണക്കിലെടുത്ത് ശുദ്ധീകരണശാല നവീകരിക്കുവാന്‍ തീരുമാനിച്ചത്.
കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകള്‍ മാറ്റുന്നതിനും ശുദ്ധീകരണശാല നവീകരിക്കുന്നതിനും അനുബന്ധ ഇലക്ട്രിക് സാമഗ്രികള്‍ മാറ്റുന്നതിനും വേണ്ടി നാലു ഘട്ടങ്ങളിലായി ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതായി വരും. ഇതിന്റെ ആദ്യ ഘട്ടമായി 13 ന് ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ 14 ന് വെളുപ്പിന് രണ്ട് മണി വരെ 74 എംഎല്‍ഡി ശുദ്ധീകരണശാലയുടെയും അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ 86 എംഎല്‍ഡി ശുദ്ധീകരണ ശാലയുടെയും പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരും.
ഇതുമൂലം കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളേജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉളളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ്, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോ പാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പളളിപ്പുറം, സിആര്‍പിഎഫ്, എന്നീ പ്രദേശങ്ങളില്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 14 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പണികള്‍ പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിച്ച് 15 ാം തീയതി രാത്രിയോടുകുടി ജലവിതരണം പൂര്‍വ സ്ഥിതിയിലെത്തുന്നതാണ്.
തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, ത്യക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍, ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്‌ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളില്‍ 13 ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 14ന് വെളുപ്പിന് രണ്ട് മണിയോടുകൂടി പണികള്‍ പൂര്‍ത്തീകരിച്ച് പംമ്പിംഗ് പുനരാരംഭിച്ച് അന്നേ ദിവസം രാത്രിയോടുകൂടി ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുന്നതാണ്.
പൊതുജനങ്ങള്‍ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ക്ക് തിരുവനന്തപുരം: 8547638181, 04712322674, 04712322313, അരുവിക്കര: 9496000685 എന്നീ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരത്തിന്റെ ഭാവിയിലേക്കുള്ള കുടിവെള്ള സാധ്യതകളെ കൂടി കണക്കിലെടുത്ത് കൊണ്ടുള്ളതാണ് നവീകരണ പ്രവര്‍ത്തികള്‍. ഇതിലൂടെ 10 എംഎല്‍ഡി അധികം നഗരത്തിലേക്കെത്തിക്കാന്‍ കഴിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here