നാൽപതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാൻ തീരുമാനം

ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വർധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങൾ തീരുമാനമെടുത്തു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലായിരുന്നു നാൽപതാമത് ജിസിസി ഉച്ചകോടി നടന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നിലപാട് മേഖലക്ക് ഭീഷണിയാണെന്നും ഇത്തരം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്യങ്ങൾ വ്യക്തമാക്കി.
അംഗ രാജ്യങ്ങൾക്കിടയിൽ സൈനിക മേഖലയിലും സുരക്ഷാ മേഖലയിലും സാമ്പത്തിക രംഗത്തും സഹകരണം വർധിപ്പിക്കാൻ ഉച്ചകോടിയിൽ തീരുമാനമായി. മേഖലയിൽ സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ വിതരണത്തിന് സാഹചര്യം ഒരുക്കാൻ അന്താരാഷ്ട്ര സമൂഹം കൈകോർക്കണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെട്ടു.
ഏതെങ്കിലുമൊരു ഗൾഫ് രാജ്യം നേരിടുന്ന ഭീഷണിയെ ജിസിസി അംഗ രാജ്യങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്ന് സെക്രട്ടറി ജനറൽ അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്തൂം, ബഹറിൻ ഭരണാധികാരി കിങ്ങ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കുവൈത്ത് അമീർ ശൈഖ് സബാഹ് അഹമദ് അൽ സബാഹ്, ഒമാൻ ഉപ പ്രധാനമന്ത്രി ഫഹദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, ഖത്തർ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽത്താനി എന്നിവർ പങ്കെടുത്തു.
40th gcc summit riyad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here