പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാളിൽ പ്രക്ഷോഭകർ ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രക്ഷോഭം കനക്കുന്നു. പ്രതിഷേധത്തിനിടെ പ്രക്ഷോഭകർ അഞ്ച് ആളില്ലാ ട്രെയിനുകൾക്ക് തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും പ്രക്ഷോഭകർ തീവെച്ചു നശിപ്പിച്ചു.
പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പോരാഡംഗ, ജങ്ഗിപുർ, ഫറാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പാളങ്ങളിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ഇതിനു പുറമേ മൂന്ന് സർക്കാർ ബസുകൾ ഉൾപ്പെടെ പതിനഞ്ചു ബസുകൾക്ക്് തീയിട്ടു. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.
അതേസമയം, ബംഗാൾ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ശാന്തമാകുന്നുണ്ട്. ഗുഹാഹട്ടിയിൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കർഫ്യു ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്റർനെറ്റ്‌സേവനങ്ങൾ ഡിസംബർ 16വരെ നിർത്തിവച്ചിരുക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here