മത ന്യൂനപക്ഷങ്ങളോട് കടുത്ത വിവേചനം; പകിസ്താനെ വിമര്‍ശിച്ച് യുഎന്‍ റിപ്പോര്‍ട്ട്

പാകിസ്താന്‍ സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയുടെ സ്ത്രീകളുടെ പദവിക്കായുള്ള കമ്മീഷന്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പാകിസ്താനിലെ മത സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് 47 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈവനിന്ദ നിയമം കൂടുതല്‍ രാഷ്ട്രീയവത്കരിക്കുകയും ആയുധവത്കരിക്കുകയും ചെയ്യുകയാണ്. അഹമദീയ വിഭാഗത്തിനെതിരായ നിയമം മതന്യൂനപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടത്തിനായും ഉപയോഗിക്കുകയാണ്. പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മത വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത്.
വര്‍ഷം തോറും നിരവധിയാളുകളെയാണ് തട്ടിക്കൊണ്ടുപോയി മതം മാറ്റത്തിന് വിധേയരാക്കുന്നത്. ന്യൂനപക്ഷ മതത്തില്‍ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മുസ്ലിം പുരുഷന്‍മാരെക്കൊണ്ട് വിവാഹം ചെയ്യിക്കുന്നതും പതിവാണ്. ഇസ്ലാമിനെ വിര്‍ശിക്കുന്നവരെല്ലാം കുറ്റവാളിയാണെന്ന് പറയുന്ന ദൈവനിന്ദാ നിയമത്തെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഈ നിയമം പലപ്പോഴു ദുരുപയോഗം ചെയ്യുന്നുണ്ട്. സമൂഹത്തിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ നിയമം. കൂടാതെ ഇത് ഭീകരവാദത്തെ വളര്‍ത്തുകയും ചെയ്യുന്നു. നിയമത്തിന്റെ ബലത്തില്‍ പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളുമുണ്ടാകുന്നു. വര്‍ഗീയ ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികളെടുക്കണമെന്ന് യുഎന്‍ കമ്മീഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Story Highlights- discrimination, religious minorities, UN report , Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here