ചിക്കൻ പോക്സ് ബാധിച്ച താരത്തെ കളത്തിലിറക്കി; ഈസ്റ്റ് ബംഗാളിനെതിരെ എതിർ ടീം ഉടമ

ചിക്കൻ പോക്സ് ബാധിച്ച താരത്തെ കളത്തിലിറക്കിയ ഈസ്റ്റ് ബംഗാളിനെതിരെ എതിർ ടീമായ മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് മറ്റ് കളിക്കാരുടേയും, ഒഫീഷ്യലുകളുടേയും സുരക്ഷ പരിഗണിക്കാതെ ഈസ്റ്റ് ബംഗാള്‍ താരത്തെ കളിക്കാനിറക്കിയത്. ഇതിനെതിരെയാണ് രഞ്ജിത് ബജാജ് രംഗത്തു വന്നത്.
ഈസ്റ്റ് ബംഗാൾ താരം മെഹ്താബ് സിംഗാണ് കളിക്കാനിറങ്ങിയത്. 1-1നു പിരിഞ്ഞ മത്സരത്തിനു ശേഷം രഞ്ജിത് ബജാജ് താരത്തിനെതിരെയും ഈസ്റ്റ് ബംഗാളിനെതിരെയും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കളിക്കാരെ മാത്രമല്ല, അവരെ കളിക്കളത്തിലേക്ക് ആനയിക്കുന്ന കുട്ടികളെ പോലും ബാധിക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചിക്കന്‍പോക്‌സ് ബാധിച്ച താരത്തെ ഇറക്കി കളിപ്പിച്ചത് ധൈര്യമായി കാണരുതെന്നും വിഡ്ഡിത്തമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും രഞ്ജിത് ബജാജ് കൂട്ടിച്ചേർത്തു. കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ചത് മുതല്‍ ടീം അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുന്ന നീക്കമാണ് കളിക്കാരനില്‍ നിന്നുണ്ടായത്. തന്റെ കളിക്കാരിലേക്ക് ചിക്കന്‍പോക്‌സ് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്നറിയില്ല. അവരുടെ ആരോഗ്യാവസ്ഥ മോശമായാല്‍ താന്‍ എന്തു ചെയ്യും? തന്റെ ടീം എങ്ങനെ കളിക്കുമെന്നും പഞ്ചാബ് എഫ്‌സി ഉടമ ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here