തെരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടി പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ

തെരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടി പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. പാർട്ടിക്ക് ചില വീഴ്ചകൾ പറ്റിയെന്നും തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കോർബിൻ പറഞ്ഞു.
ബ്രിട്ടനിലെ സൺഡേ മിറർ, ഒബ്‌സർവർ എന്നീ പത്രങ്ങളിലെഴുതിയ ലേഖനങ്ങളിലാണ് ജെറമി കോർബിൻ പാർട്ടി പ്രവർത്തകരോട് മാപ്പ് പറഞ്ഞത്. രാജ്യത്ത് ശരിയായ മാറ്റങ്ങളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ തോൽവി. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കോർബിൻ വ്യക്തമാക്കി.
എന്നാൽ, പാർട്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തെയോർത്ത് താൻ അഭിമാനിക്കുന്നു. അത് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന പ്രതീക്ഷയുണ്ടാക്കി. ഇത്തവണ തങ്ങൾക്ക് വോട്ട് ചെയ്യാതിരുന്ന ലേബർ പാർട്ടി അനുഭാവികളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണൈന്നും കോർബിൻ കൂട്ടിച്ചേർത്തു.
അതേസമയം വോട്ടർമാരുടെ അവിശ്വാസം മായ്ക്കാൻ പെട്ടെന്നുള്ള പരിഹാരങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസണിന്റെ കൺസർവേറ്റീവ് പാർട്ടി 365 സീറ്റുകൾ നേടി അധികാരത്തിലെത്തിയിരുന്നു. ജെറമി കോർബിന്റെ ലേബർ പാർട്ടിക്ക് 203 സീറ്റ് മാത്രമാണ് നേടാനായത്. നേരത്തെയുള്ളതിൽ നിന്ന് 59 സീറ്റുകളാണ് ലേബറിന് നഷ്ടമായത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും അവർക്ക് വൻതിരിച്ചടിയാണ് നേരിട്ടത്. പരാജയത്തെത്തുടർന്ന് ജെറമി കോർബിൻ പാർട്ടി നേതൃസ്ഥാനം രാജിവെക്കുമെന്നും ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here