പന്ത് തെറിക്കും; ധോണിയോ സഞ്ജുവോ ഉണ്ടാവില്ല: ടി-20 ലോകകപ്പിൽ കെഎൽ രാഹുൽ വിക്കറ്റ് കാക്കുമെന്ന സൂചന നൽകി രവി ശാസ്ത്രി
വരുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്കായി ആര് വിക്കറ്റ് കീപ്പറാവുമെന്ന ചർച്ചകൾ ചൂടു പിടിച്ചു കൊണ്ടിരിക്കെ ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി പരിശീലകൻ രവി ശാസ്ത്രി. ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തൽ. ഇതോടെ പന്തിൻ്റെ കാര്യം അപകടത്തിലായെന്ന് മാത്രമല്ല, ടീമിലേക്ക് തിരികെയെത്താമെന്ന എം എസ് ധോണിയുടെ പ്രതീക്ഷകൾ കൂടിയാണ് പൊളിഞ്ഞത്.
രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നത് നല്ലൊരു ഓപ്ഷനാണെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ലോകകപ്പിൽ ഐപിഎൽ പ്രകടനം കൂടി കണക്കിലെടുക്കുമെന്ന സൂചനയും ശാസ്ത്രി നൽകി. ഐപിഎല്ലിലൂടെ മികച്ച മധ്യനിര താരങ്ങൾ ഉദയം ചെയ്യുകയാണെങ്കിൽ രാഹുലിന് മറ്റൊരു ചുമതല കൂടി നൽകുന്നത് നന്നായിരിക്കും. ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ധോണിക്കു ശേഷം മൂന്ന് ഫോർമാറ്റിലും ഋഷഭ് പന്ത് തന്നെയാവും വിക്കറ്റ് കീപ്പർ എന്ന ബിസിസിഐയുടെ നിലപാടാണ് ഇവിടെ പുനപരിശോധിക്കപ്പെടുന്നത്. പന്തല്ലെങ്കിൽ ധോണി എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായിരിക്കുകയാണ്. പന്ത് മോശം ഫോമിലാണെങ്കിൽ ടീമിലെത്താമെന്ന സഞ്ജുവും ഇഷാൻ കിഷനുമടക്കമുള്ള യുവ വിക്കറ്റ് കീപ്പർമാരുടെ പ്രതീക്ഷയും രവി ശാസ്ത്രിയുടെ പ്രസ്താവനയോടെ പൊളിഞ്ഞു. സമീപകാലത്ത് ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും ലോകേഷ് രാഹുൽ പുലർത്തുന്ന സ്ഥിരതയും ഋഷഭ് പന്തിൻ്റെ മോശം ടി-20 റെക്കോർഡുകളും രവി ശാസ്ത്രിയുടെ നിലപാടിനു കാരണമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here