നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ കെഎ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ ഒന്നാം പ്രതി എസ്‌ഐ കെഎ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
സാബു ജാമ്യത്തിൽ നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ഭീഷണിയാണെന്നും സർക്കാർ വ്യക്തമാക്കി. കസ്റ്റഡി കൊലപാതകത്തിൽ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ലെന്ന് സിബിഐ അറിയിച്ചു.
2019 ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം. തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് റിമാന്റിലായ വാഗമൺ സ്വദേശി രാജ്കുമാർ പീരുമേട് പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. രാജ്കുമാറിന്റെ കസ്റ്റഡി മരണം പൊലീസ് മർദനത്തെ തുടർന്ന് ആണെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും. ക്രൈബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ കെഎ സാബു അടക്കം നാല് പേരാണ് അറസ്റ്റിലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here