നികുതി തട്ടിപ്പ് കേസ്; ഇന്‍ഫോസിസിന് പിഴ

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിദേശ തൊഴിലാളികളുടെ വിസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് പിഴ ചുമത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഇന്‍ഫോസിസിന് 800,000 ഡോളര്‍ (ഏകദേശം 56 കോടി രൂപ) പിഴ ചുമത്തിയത്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്രയാണ് ഈ വിവരമറിയിച്ചത്.
2006 നും 2017 നും ഇടയില്‍ ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബി 1 വിസകളില്‍ 500 ഓളം ജീവനക്കാര്‍ കാലിഫോര്‍ണിയയില്‍ ജോലി ചെയ്തത് ക്രമപ്രകാരമല്ലെന്നായിരുന്നു ആരോപണം. ഇവര്‍ എച്ച് 1 ബി വിസകള്‍ക്ക് അര്‍ഹതയുള്ളവരായിരുന്നു. വേതനത്തിലും നികുതിയിലും കുറവുണ്ടാകാനാണ് വിസ മാറ്റിയതെന്ന് കാണിച്ച് മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്‍ഫോസിസിനെതിരെ നിയമനടപടികളുണ്ടായത്.
പിഴ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഒത്തുതീര്‍പ്പ് രേഖയില്‍ ഇന്‍ഫോസിസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഫെഡറല്‍ അധികാരികള്‍ക്ക് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2017 ല്‍ ഇന്‍ഫോസിസ് ന്യൂയോര്‍ക്ക് സ്റ്റേറ്റിന് ഒരു മില്യണ്‍ ഡോളര്‍ പിഴ നല്‍കിയിരുന്നു.
Story Highlights- Infosys fined over tax evasion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here